കേരളത്തിന്‌ ആ’ശ്വാസ’വുമായി കേന്ദ്രത്തിന്റെ ആ ട്രെയിന്‍!

കൊച്ചി: ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയില്‍ എത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡിഷയിലെ കലിംഗാനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ദ്രവീകൃത മെഡിക്കല്‍ ഓക്സിജനുമായിട്ടായിരുന്നു ട്രെയിനിന്‍റെ വരവ്.

ആറ് ക്രയോജനിക് കണ്ടെയിനറുകളിലായി 118 ടണ്‍ ഓക്സിജന്‍ ലഭിച്ചു. ഇത് ഏജന്‍സികള്‍ മുഖാന്തിരം വിവിധ ജില്ലകളിലേക്ക് ട്രക്കുകളില്‍ എത്തിക്കും. അടുത്ത ഓക്സിജന്‍ എക്സ്‌പ്രസ് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയിലെ ഓക്സിജന്‍ ആവശ്യത്തില്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍നിന്നുള്ള ഓക്സിജന്‍ കേരളത്തിനു നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.കേരളത്തില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപെട്ടിരുന്നു. സംസ്ഥാനം ഓക്സിജന്‍ ക്ഷാമം നേരിടുന്നതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

500 ടാങ്കുകളിലായി 7900 മെട്രിക് ടണ്ണിലധികം ഓക്സിജന്‍ റെയില്‍വേ ഇതിനകം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചു. ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകള്‍ തടസ്സമില്ലാതെ ഓടാന്‍ വേണ്ട ക്രമീകരണങ്ങള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിന് മൂന്നുതവണയും കര്‍ണാടകയ്ക്ക് രണ്ടുതവണയും കേന്ദ്രം ഓക്സിജന്‍ എത്തിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 139 ഓക്സിജന്‍ എക്സ്‍പ്രസ് വഴി വിവിധ സംസ്ഥാനങ്ങള്‍ക്കായി 8,700 ടണ്‍ ദ്രവീകൃത ഓക്സിജനാണ് എത്തിച്ചതെന്നാണ് കണക്കുകള്‍.

ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ നിറച്ച ടാങ്കറുകളാണ് റെയില്‍വേ എത്തിക്കുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍ത പ്രത്യേക കണ്ടെയിനര്‍ ടാങ്കറുകളിലാണു ഓക്സിജന്‍ നിറച്ചു കൊണ്ടു വന്നത്. വാഗണില്‍ ഉറപ്പിച്ചാണ് ടാങ്കറുകള്‍ എത്തുന്നത്. വല്ലാര്‍പാടത്തു വച്ചു ഫയര്‍ ഫോഴ്‍സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളിലേക്ക് ഈ ഓക്സിജന്‍ നിറച്ച്‌ വിവിധ ജില്ലകളിലേക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പശ്ചിമബംഗാളില്‍ നിന്ന് കേരളത്തിലേക്ക് ഓക്സിജന്‍ കൊണ്ടുവരുന്നതിനായി ടാങ്കറുകള്‍ അയക്കുന്ന ദൗത്യവും പൂര്‍ത്തിയാക്കി. രണ്ടുദിവസംകൊണ്ട് മൂന്ന് ടാങ്കറുകളാണ് ബംഗാളില്‍ എത്തിച്ചത്.

കനത്ത മഴയാണ് ടാങ്കറുകള്‍ അയക്കാന്‍ തടസമായത്. ആദ്യം കൊച്ചി വിമാനത്താവളത്തില്‍നിന്ന് അയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ടാങ്കറുകള്‍ കോയമ്ബത്തൂരിലെത്തിച്ചു. എന്നാല്‍ അവിടെയും മഴ വില്ലനായി എത്തി. തുടര്‍ന്ന് കോയമ്ബത്തൂരില്‍ നിന്ന് തന്നെ ഒരെണ്ണം അയച്ചു. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനാല്‍ ബാക്കി രണ്ട് ടാങ്കറുകള്‍ ഞായറാഴ്ച വീണ്ടും കൊച്ചിയിലെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വ്യോമസേനാവിമാനത്തില്‍ രണ്ട് ടാങ്കറുകളും കൊല്‍ക്കത്തയിലേക്ക് കയറ്റിഅയച്ചു. ഓക്സിജന്‍ നിറച്ച ടാങ്കറുകള്‍ തിരിച്ച്‌ റോഡ് മാര്‍ഗമായിരിക്കും കേരളത്തിലേക്കു കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍

Leave a comment