എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള മുഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ വൈകീട്ട് 5വരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ അനുമതിയുള്ളൂ.

ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാഴ്സല്‍ സര്‍വ്വീസിന് മാത്രമാണ് അനുമതി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം എറണാകുളം ജില്ലയില്‍ പതിനയ്യായിരത്തിലേറെ
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു നടപടി.കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 5 മണിവരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ അനുമതിയുള്ളൂ.ഹോട്ടലുകള്‍ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കുമെങ്കിലും പാഴ്സല്‍
വിതരണത്തിന് മാത്രമാണ് അനുമതി.

ജില്ലയിലെ തിയ്യറ്ററുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. സിനിമാ ചിത്രീകരണവും ഇന്നുമുതല്‍ നിര്‍ത്തിവെച്ചു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍,പെട്രോള്‍ പമ്ബുകള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൊതു ഗതാഗതവും സാധാരണ നിലയിലാണ്.അതേ സമയം വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍
നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. കുടുംബയോഗങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു തരത്തിലുള്ള ഒത്തുചേരലുകളും ജില്ലയില്‍ അനുവദിക്കില്ല.ഇതിനിടെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പോലീസ് പരിശോധനയും തുടരുന്നുണ്ട്

Leave a comment