കൊവിഡ്‌ വ്യാപനം അതിതീയ്രം: രാജ്യത്ത്‌ ഏറ്റവുമധികം പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീികരിക്കുന്നത്‌ എറണാകുളത്ത്‌

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കൊവിഡ് പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ദിവസം 15,000ത്തിലധികം പരിശോധനകളാണ് എറണാകുളത്ത് നടക്കുന്നത്.

ഇതില്‍ ഇന്നലത്തെ പോസിറ്റീവിറ്റി നിരക്ക് 21.77 ശതമാനമാണ്. മൊത്തം ജനസംഖ്യയായ 35 ലക്ഷത്തില്‍ 1.65 ലക്ഷത്തിന് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് 21ല്‍ ഒരാള്‍വീതം എന്ന നിലയ്ക്കാണ് ജില്ലയിലെ പോസിറ്റീവിറ്റി നിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മുംബൈ, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളില്‍ പോലും ജനസംഖ്യാനുപാതികമായി എറണാകുളത്തെക്കാള്‍ കുറഞ്ഞ തോതാണുള്ളത്.നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. നിലവിലെ ആവശ്യത്തിനുള്ള കിടക്കകളും സൗകര്യങ്ങളും സജ്ജീകരണങ്ങളും ജില്ലയിലുണ്ടെന്ന് എറണാകുളം ഡിഎംഒ ഡോ. എന്‍കെ കുട്ടപ്പന്‍ പറഞ്ഞു. വരും ദിവസങ്ങളിലും കോവിഡ് വ്യാപനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സന്നാഹങ്ങളും സംവിധാനങ്ങളും വേണം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

Leave a comment